മാന്നാർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി മുങ്ങിയ തട്ടിപ്പുകാരൻ അറസ്റ്റിൽ. മാവേലിക്കര മേനാംപള്ളി പെരിങ്ങാല കോട്ടയിൽ കിഴക്കേതിൽ രതീഷ് കുമാറി(42)നെയാണ് അറസ്റ്റ് ചെയ്തത്.
സിംഗപ്പൂരിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് ഇയാളെ മൂന്നുവർഷത്തിനുശേഷം മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 2023ൽ ഭാര്യയെ ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മുങ്ങുകയും ചെയ്തിരുന്നു.
2023 ലാണ് മാന്നാർ പോലീസ് ഇവർക്കെതിരേ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതിനുശേഷം രതീഷ് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് 2023ൽ ജില്ലാ പോലീസ് മേധാവി രതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം വിദേശത്തുനിന്നു തിങ്കളാഴ്ച തിരികെ നാട്ടിലേക്കു വന്ന പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് മാന്നാർ പോലീസിൽ വിവരം അറിയിക്കുകയും മാന്നാർ പോലീസ് എയർപോർട്ടിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.